കൊല്ലം > ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുമ്ബോള്‍ ജില്ലയില്‍ ഇനി ഏറ്റെടുക്കാനുള്ളത് നാലു ഹെക്ടറില്‍ താഴെ മാത്രം.
ഇതിനുള്ള നടപടി അതിവേഗം പുരോഗമിക്കുന്നു. ഇതിനകം 53.0467 ഹെക്ടര്‍ ഏറ്റെടുത്തു. 5405 വ്യക്തികളില്‍നിന്ന് 46.0467 ഹെക്ടറും സര്‍ക്കാറിന്റെ ഉടമസ്ഥയതയിലുള്ള ഏഴ് ഹെക്ടറുമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറിയത്. ഓച്ചിറ മുതല്‍ കടമ്ബാട്ടുകോണംവരെ 57 ഹെക്ടറാണ് ഏറ്റെടുക്കേണ്ടിയിരുന്നത്.
ചാത്തന്നൂര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ യൂണിറ്റില്‍ 1438 പേരില്‍നിന്ന് 13.4033 ഹെക്ടറും വടക്കേവിള യൂണിറ്റില്‍ 1021 പേരില്‍നിന്ന് 8.0188 ഹെക്ടറും കാവനാട് യൂണിറ്റില്‍ 1424 പേരില്‍നിന്ന് 12.487 ഹെക്ടറും കരുനാഗപ്പള്ളി യൂണിറ്റില്‍ 1522 പേരില്‍നിന്ന് 12.1376 ഹെക്ടറുമാണ് ഏറ്റെടുത്തത്. ഏറ്റെടുത്ത ഭൂമിക്കും കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരമായി 1944.57 കോടി വിതരണംചെയ്തു. വ്യക്തികള്‍ക്ക് 1832.99 കോടിയും സര്‍ക്കാര്‍ ഭൂമിക്കും കെട്ടിടങ്ങള്‍ക്കുമായി 111.58 കോടിയുമാണ് നല്‍കിയത്. സര്‍ക്കാരിന് ലഭിക്കുന്ന നഷ്ടപരിഹാരത്തുക പൊളിച്ചുമാറ്റുന്നവയ്ക്ക് പകരം കെട്ടിടം നിര്‍മിക്കാന്‍ വിനിയോഗിക്കും. ഏറ്റെടുക്കാനുള്ള നാലു ഹെക്ടറിന് 320 കോടിയാണ് നിശ്ചയിച്ചിട്ടുള്ളത്.
കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടരുന്നു
നഷ്ടപരിഹാരം കൈപ്പറ്റിയതിനെത്തുടര്ന്ന് വിട്ടുനല്‍കിയ സ്ഥലത്തെ വീടും കടയും പൊളിക്കുന്നത് ദേശീയപാത നിര്‍മാണം ഏറ്റടുത്ത കമ്ബനികളുടെ നേതൃത്വത്തില്‍ തുടരുന്നു. ചില കെട്ടിടങ്ങള്‍ ഉടമകള്‍ തന്നെ പൊളിച്ചുമാറ്റുന്നുണ്ട്. ഉപയോഗപ്പെടുത്താന്‍ കഴിയുന്ന കതകും ജനാലയും മറ്റു സാധനസാമഗ്രികളും ഉടമകള്‍ ശേഖരിക്കുന്നുണ്ട്. വാടക വ്യാപാരികളും ഒഴിഞ്ഞുതുടങ്ങി. അവര്‍ക്കുള്ള പ്രത്യേക നഷ്ടപരിഹാരം ബന്ധപ്പെട്ട കമ്മിറ്റി പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്. നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയിട്ടുള്ള വ്യാപാരികള്‍ വാടക കടകളില്‍ തുടരേണ്ടതില്ലെന്ന് കലക്ടറും നിര്‍ദേശിച്ചിരുന്നു. ഏറ്റെടുത്ത ഭൂമിയിലെ മരങ്ങള്‍ മുറച്ചുമാറ്റുകയാണ് കമ്ബനികള്‍.

