ലഖ്നോ: ഗുരുതരാവസ്ഥയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന രോഗികളുടെ ഓക്സിജന്‍ ബന്ധം വിച്ഛേദിച്ച് മോക്ഡ്രില്‍ നടത്തിയ ഉത്തര്‍പ്രദേശ് ആശുപത്രിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.ആഗ്രയിലെ പാരാസ് ആശുപത്രി ഉടമ അരിഞ്ജയ് ജെയ്നെ ഉടന്‍ അറസ്റ്റിലായേക്കും . ഓക്സിജന്‍ മോക് ഡ്രില്ലിനിടെ 22 പേര് ഓക്സിജന്‍ ലഭിക്കാതെ മരിച്ചെന്ന ആശുപത്രി ഉടമയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി.
അത്യാസന്ന നിലയിലുള്ള രോഗികളുടെ ഓക്സിജന്‍ ബന്ധം വിച്ഛേദിച്ച് ‘മോക്ഡ്രില്‍ ‘ നടത്തിയെന്ന് വെളിപ്പെടുത്തുന്ന ആശുപത്രി ഉടമയുടെ വിഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു . തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയരുകയും സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഉടമ വിഡിയോ നിഷേധിച്ച് രംഗത്തെത്തിയെങ്കിലും ആരോഗ്യവകുപ്പും അന്വേഷണവുമായി മുന്നോട്ട് പോയി .
ആഗ്ര ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്.സി. പാണ്ഡെ ഒരു കമ്മിറ്റി രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ചത് .
”ഏപ്രില്‍ 26ന് രാവിലെ ഏഴുമണിയോടെ അഞ്ചുമിനിറ്റ് ഓക്സിജന്‍ വിതരണം നിര്‍ത്തിവെച്ചു. അപ്പോള്‍ 22 രോഗികള്‍ ജീവശ്വാസത്തിനായി ബുദ്ധിമുട്ടി , തുടര്‍ന്ന് അവരുടെ ശരീരം നീലനിറമാകാന്‍ തുടങ്ങി. അതോടെ അവര്‍ ജീവിച്ചിരിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായി. അതിന് പിന്നാലെ തീവ് പരിചരണ വിഭാഗത്തിലുള്ള 74 രോഗികളുടെ ബന്ധുക്കളോട് ഓക്സിജന്‍ സിലിണ്ടര്‍ സ്വയം കണ്ടെത്താന്‍ ആശുപത്രി ഉടമയായ ഡോ. അരിഞ്ജയ് ജെയ്ന്‍ ആവശ്യപ്പെടുന്ന ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശവും പുറത്ത് വന്നിരുന്നു.”
വെന്റിലേറ്ററിലായിരുന്ന 22 രോഗികളുടെയും മരണകാരണമായി ആശുപത്രി അധികൃതര്‍ വിശദീകരിച്ചത് ഓക്സിജന്‍ ക്ഷാമം കാരണമായിരുന്നു. അതേസമയം വിഡിയോ വൈറലാവുകയും വിവാദമാവുകയും ചെയ്തതതോടെ വിശദീകരണവുമായി ആശുപത്രി ഉടമ രംഗത്തെത്തി.അപകട നിലയിലുള്ള രോഗികളെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കാനാണ് ‘മോക് ഡ്രില്‍ ‘സംഘടിപ്പിച്ചതെന്നായിരുന്നു ഉടമ പറഞ്ഞത് .