ഉടമസ്ഥാവകാശ തര്‍ക്കം പൊലീസ് സ്റ്റേഷനില്‍, പ്രശ്‌നം തീര്‍ത്ത് ‘പോത്ത്’

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പോത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ രണ്ടുപേര്‍ തമ്മിലുളള തര്‍ക്കം വിചിത്ര മാര്‍ഗത്തിലൂടെ തെളിയിച്ച്‌ പൊലീസ്. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പോത്തിനെ വിളിക്കാന്‍ ഇരുവരോടും ഒരേസമയം ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ പോത്ത് യഥാര്‍ഥ ഉടമയുടെ അടുത്തേയ്ക്ക് പോയതിനെ മുന്‍നിര്‍ത്തിയാണ് പൊലീസ് പ്രശ്‌നം പരിഹരിച്ചത്.

കനൗജിലെ ജലേശ്വര്‍ നഗരത്തിലാണ് സംഭവം. കൂട്ടുകാരന്‍ ധര്‍മ്മേന്ദ്ര തന്റെ പോത്തിനെ മോഷ്ടിച്ചു എന്ന് കാട്ടി വീരേന്ദ്ര നല്‍കിയ പരാതിയാണ് ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ധര്‍മ്മേന്ദ്ര പോത്തിനെ മറ്റൊരാള്‍ക്ക് വിറ്റതായും വീരേന്ദ്രയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ ധര്‍മ്മേന്ദ്ര ഈ ആരോപണം നിഷേധിച്ചു. പോത്ത് തന്റേത് തന്നെയാണെന്നും വാദിച്ചു.

തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പ്രശ്‌ന പരിഹാരത്തിന് പോത്തിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരാന്‍ ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരോടും ഒരേ സമയം പോത്തിനെ വിളിക്കാന്‍ പറഞ്ഞു. യഥാര്‍ഥ ഉടമസ്ഥനെ തിരിച്ചറിയാനാണ് വ്യത്യസ്ത ഉപായം പൊലീസ് സ്വീകരിച്ചത്. ഇതനുസരിച്ച്‌ പോത്ത് ധര്‍മ്മേന്ദ്രയുടെ അടുത്തേയ്ക്ക് പോയതോടെ പ്രശ്‌നം തീര്‍ന്നു.

ഞായറാഴ്ചയാണ് സംഭവം. ധര്‍മ്മേന്ദ്ര വിറ്റ പോത്തിനെ വീണ്ടും വില്‍ക്കാന്‍ റസൂല്‍ബാദ് സ്വദേശി കന്നുകാലി വില്‍പ്പന ചന്തയില്‍ എത്തി. ഇവിടെ വച്ച്‌ റസൂല്‍ബാദ് സ്വദേശിയും വീരേന്ദ്രയും തമ്മില്‍ അടിപിടി നടന്നു. പോത്ത് തന്റേതാണ് എന്ന് പറഞ്ഞാണ് വീരേന്ദ്ര വഴക്കിന് പോയത്. എന്നാല്‍ പോത്ത് ധര്‍മ്മേന്ദ്രയാണ് തനിക്ക് വിറ്റതെന്ന് റസൂല്‍ബാദ് സ്വദേശി വാദിച്ചു. 19000 രൂപയ്ക്കാണ് പോത്തിനെ റസൂല്‍ബാദ് സ്വദേശിക്ക് വിറ്റതെന്ന് ധര്‍മ്മേന്ദ്ര പൊലീസിന് മൊഴി നല്‍കി.

prp

Leave a Reply

*