രാജ്യത്ത് പത്തു ലക്ഷം കോടി മുതല്‍ മുടക്കില്‍ ഏഴ് ബുളളറ്റ് ട്രെയിന്‍ പദ്ധതികള്‍; വികസന രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യം അണ്‍ലോക്കിലേക്ക് കടക്കുന്നതിനിടെ വികസന രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് പത്തുലക്ഷം കോടി രൂപ മുതല്‍ മുടക്കില്‍ ഏഴ് ബുളളറ്റ് ട്രെയിന്‍ പദ്ധതികള്‍ തുടങ്ങാനാണ് തീരുമാനം. ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിശദ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയാല്‍ മാത്രമെ ചെലവ് എത്രവരുമെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയൂവെന്ന് റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുംബയ്-അഹമ്മദാബാദ് ബുളളറ്റ് ട്രെയിന്‍ പദ്ധതി നീളുന്നതിനെടെയാണ് പുതിയ ഏഴ് റൂട്ടുകളില്‍ കൂടി അതിവേഗ ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. കൊവിഡ് പ്രതിസന്ധിമൂലം ഭൂമി ഏറ്റെടുക്കാന്‍ വൈകിയതിനാല്‍ മുംബയ്-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയപരിധി പുതുക്കേണ്ടതുണ്ടെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സി.ഇ.ഒയുമായ വി.കെ യാദവ് വ്യക്തമാക്കി. വിശദ പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മൂന്നു മാസം മുതല്‍ ആറു മാസം വരെ സമയമെടുത്തേക്കാമെന്നാണ് വിവരം.

ഡല്‍ഹി-വാരണാസി (865 കിലോമീറ്റര്‍), മുംബയ്-നാഗ്പൂര്‍ (753 കിലോമീറ്റര്‍), ഡല്‍ഹി- അഹമ്മദാബാദ് (886 കിലോമീറ്റര്‍), ചെന്നൈ-മൈസൂര്‍ (435 കിലോമീറ്റര്‍), ഡല്‍ഹി-അമൃത്സര്‍ (459 കിലോമീറ്റര്‍), മുംബയ്-ഹൈദരാബാദ് (760 കിലോമീറ്റര്‍), വാരണാസി-ഹൗറ (760 കിലോമീറ്റര്‍) എന്നീ ഇടനാഴികളാണ് പരിഗണനയിലുള്ളത്.

prp

Leave a Reply

*