ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന സര്‍വീസായ ജെറ്റ് എയര്‍വേസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. അടിയന്തരമായി ചെലവ് ചുരുക്കല്‍ നടപടികളും ശമ്പളം വെട്ടിക്കുറയ്ക്കലും ഉണ്ടായില്ലെങ്കില്‍ 60 ദിവസത്തില്‍ കൂടുതല്‍ ജെറ്റ് എയര്‍വേസിന് സര്‍വീസ് നടത്താനാകില്ലെന്നും കന്പനി വ്യക്തമാക്കി.
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പൈലറ്റുമാരുടെ ശമ്പളത്തില്‍ രണ്ട് വര്‍ഷത്തേക്ക് 15 ശതമാനം കുറവ് വരുത്താനുള്ള ശുപാര്‍ശ ജെറ്റ് എയര്‍വേസ് മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇതിനോട് പൈലറ്റുമാര്‍ക്ക് വിയോജിപ്പാണ്. മാനേജ്മെന്‍റ് ഓഹരി ഉടമകളുമായി ചര്‍ച്ച നടത്തിവരികയാണ്. വിവിധ റാങ്കുകളിലായി അഞ്ച് ശതമാനം മുതല്‍ 25 ശതമാനം വരെ ശന്പളം വെട്ടിക്കുറയ്ക്കനാണ് ആലോചന.
പ്രതിവര്‍ഷം 12 ലക്ഷം രൂപ ശമ്പളം വാങ്ങുന്നവരില്‍ നിന്ന് അഞ്ച് ശതമാനവും ഒരു കോടിയും അതിന് മുകളില്‍ ശമ്പളം വാങ്ങുന്നവരില്‍ നിന്ന് 25 ശതമാനവുമാണ് തിരിച്ചു പിടിക്കുക. ഈ തിരിച്ചു പിടിക്കുന്ന തുക പിന്നീട് തിരിച്ചു കിട്ടുമോയെന്നും ഉറപ്പില്ല. ബാങ്കുകളില്‍ നിന്ന് മൂലധന വായ്പ എടുത്ത് പ്രശ്നം പരിഹരിക്കാന്‍ ജെറ്റ് എയര്‍വേസ് ശ്രമിച്ചു വരികയാണ്. എന്നാല്‍, ജീവനക്കാരുടെ ശമ്പളം അടക്കമുള്ളവ വെട്ടിക്കുറച്ചാലെ വായ്പ നല്‍കൂ എന്ന നിലപാടിലാണ് ബാങ്കുകള്‍.
വിമാന ഇന്ധനത്തിന് വില ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് കന്പനിയെ പ്രതിസന്ധിയിലാക്കിയത്. 3000 കോടി രൂപയുടേതാണ് ജെറ്റ് എയര്‍വേസിന്റെ വാര്‍ഷിക ശമ്പള ബില്‍. ശമ്പളം വെട്ടിക്കുറച്ചാല്‍ 500 കോടിയുടെ ലാഭമുണ്ടാകും. 2016, 17 വര്‍ഷങ്ങളില്‍ കമ്പനി ലാഭമുണ്ടാക്കിയെങ്കിലും ഈ വര്‍ഷം 76 കോടി നഷ്ടത്തിലായിരുന്നു.

