120 അടി ഉയരമുള്ള പാറപ്പുറത്ത് നിന്ന് കടലിലേക്ക് ചാടി: നേരെ വീണത് സ്പീഡ് ബോടില്‍, യുവാവിന് ദാരുണാന്ത്യം

ബെയ്റൂട്: ( 09.06.2021) 120 അടി ഉയരമുള്ള പാറപ്പുറത്തു നിന്ന് കടലിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. താഴേക്ക് ചാടിയപ്പോള്‍ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും അതിവേഗം എത്തിയ ടൂറിസ്റ്റ് ബോടിലേക്കാണ് ഫഹദ് ഇബ്രാഹിം ജമീല്‍ അല്‍ ലക്മ എന്ന യുവാവ് വന്ന് വീണത്. ഇക്കഴിഞ്ഞ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

ചാടാന്‍ പോകുന്നതിന് മുന്‍പ് താഴേ ഒരു സ്പീഡ് ബോട് വരുന്നുണ്ടെന്ന് കാഴ്ചക്കാര്‍ ദൂരെ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ അതു കേള്‍ക്കാന്‍ സാധിക്കാതിരുന്ന സിറിയന്‍ യുവാവ് കടലിലേക്ക് എടുത്തു ചാടുകയും മരണത്തിനു കീഴടങ്ങുകയും ആയിരുന്നു.

പാറക്കെട്ടുകള്‍ക്കിടയിലെ ഒരു തുരങ്കത്തില്‍ നിന്നും അതിവേഗമാണ് ബോട് കടലിലേക്ക് പ്രവേശിച്ചത്. ഇത് അദ്ദേഹം കണ്ടുകാണില്ലായെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്. 120 അടി ഉയരത്തില്‍ നിന്ന് വീണ യുവാവിന്റെ തല ബോടില്‍ അടിക്കുകയും തല്‍ക്ഷണം മരണപ്പെടുകയും ആയിരുന്നു. ബോടിന്റെ ക്യാപ്റ്റന് പരിക്കേല്‍ക്കുകയും ചെയ്തു.

ഉടന്‍ തന്നെ ലെബനന്‍ സിവില്‍ ഡിഫന്‍സിലെ ഏജന്റുമാര്‍ യുവാവിന്റെ മൃതദേഹം വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ബോടിന്റെ ക്യാപ്റ്റനെയും പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ലെബനന്‍ തലസ്ഥാനത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു വിനോദമാണ് പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്നും കടലിലേത്ത് ചാടി മുങ്ങാംകുഴിയിട്ട് പൊങ്ങി വരുകയെന്നത്. ഫഹദ് സിറിയക്കാരന്‍ ആയിരുന്നെങ്കിലും ലെബനനില്‍ കുറെ കാലമായി താമസിച്ചു വരികയായിരുന്നു.

prp

Leave a Reply

*