ശക്തമായ കാറ്റിലും മഴയിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോവുന്ന കാര്‍; തെലങ്കാനയില്‍ സ്ഥിതി അതിരൂക്ഷം, വിഡിയോ

ഹൈദരാബാദ്: തുടര്‍ച്ചയായ മൂന്നാം ദിവസമാണ് തെലങ്കാനയില്‍ മഴ തുടരുന്നത്. ഹൈദരാബാദിന്റെ പ്രാന്ത പ്രദേശത്ത് ഒഴുക്കില്‍പ്പെട്ട് കാര്‍ ഒഴുകി പോകുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. 20 സെക്കന്‍ഡുളള വീഡിയോയില്‍ ജനവാസകേന്ദ്രത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ കുത്തൊഴുക്കില്‍ ഒലിച്ചുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുളള കനത്തമഴയില്‍ വെളളപ്പൊക്ക കെടുതി നേരിടുകയാണ് തെലങ്കാന.

നിരവധി ജില്ലകളില്‍ വെളളപ്പൊക്ക കെടുതി രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളളത്തിന്റെ അടിയിലായി. വരുന്ന 24 മണിക്കൂറും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തലസ്ഥാനമായ ഹൈദരാബാദിലും സ്ഥിതി വ്യത്യസ്തമല്ല. സിറ്റിയുടെ പല പ്രദേശങ്ങളും വെളളത്തിന്റെ അടിയിലാണ്. നഗരത്തില്‍ കനത്ത മഴ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദം ആന്ധ്ര തീരം വഴി കരയില്‍ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ സ്വാധീന ഫലമായാണ് കനത്ത മഴ തുടരുന്നത്. കനത്ത മഴയെ തുടര്‍ന്ന് വീടുകളില്‍ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് രണ്ടു മാസം പ്രായമുളള കുഞ്ഞുള്‍പ്പടെ ഒമ്ബതു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പത്തോളം വീടുകള്‍ക്ക് മുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്.കഴിഞ്ഞ മൂന്നു ദിവസമായി തെലങ്കാനയില്‍ കനത്ത മഴ തുടരുകയാണ്. 48 മണിക്കൂറിനിടയില്‍ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 12 പേരാണ് തെലങ്കാനയില്‍ മരിച്ചത്. സംസ്ഥാനത്തിന്റെ പലയിടത്തും വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്. തെലങ്കാനയിലെ 14 ജില്ലകളെയാണ് മഴ ബാധിച്ചിരിക്കുന്നത്.

ഹൈദരാബാദില്‍ റോഡുകളിലടക്കം വെള്ളക്കെട്ടായതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. മഴയെ തുടര്‍ന്ന് ഹൈദരാബാദ്-ബംഗളുരു ദേശീയപാത തകര്‍ന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്. മഴ തുടരുന്നതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

prp

Leave a Reply

*