മോദി ശിവലിംഗത്തിലെ തേള്‍ എന്ന പരാമര്‍ശം: തരൂരിന് കോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തില്‍ ഇരിക്കുന്ന തേള്‍ ആണെന്ന പരാമര്‍ശത്തില്‍ നല്‍കിയ
ക്രിമിനല്‍ മാനനഷ്‌ടക്കേസില്‍ ശശി തരൂര്‍ എം.പിക്ക് കോടതി ജാമ്യം അനുവദിച്ചു.

2018 ഒക്‌ടോബറില്‍ ബംഗളൂരുവില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് തരൂര്‍ വിവാദ പ്രസ്‌താവന നടത്തിയത്.  മോദിയെ പേര് വെളിപ്പെടുത്താത്ത ആര്‍.എസ്.എസ് നേതാവ് ശിവലിംഗത്തിലെ തേള്‍ എന്ന് വിശേഷിപ്പിച്ചതായി തരൂര്‍ പറഞ്ഞതാണ് വിവാദമായത്. ‘മോദിയെക്കുറിച്ച്‌ ഒരു ആര്‍.എസ്.എസ് നേതാവ് പത്രക്കാരോട് പറഞ്ഞ വാക്കുകള്‍ അതിമനോഹരമായിരുന്നു. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളിനെ കൈ കൊണ്ട് എടുത്ത് കളയാനും കഴിയില്ല, ചെരുപ്പ് കൊണ്ട് അടിച്ച്‌ കൊല്ലാനും കഴിയില്ലെന്നുമായിരുന്നു തരൂരിന്‍റെ വാക്കുകള്‍.

സംഗതി വിവാദമായതോടെ ഇക്കാര്യത്തില്‍ വിശദീകരണം നടത്താനും തരൂര്‍ തയ്യാറായി. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളിനെ കൈ ഉപയോഗിച്ച്‌ എടുത്ത് കളയാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് മാരകമായി കടിയേല്‍ക്കുമെന്ന് ഉറപ്പാണ്. ഇനി ചെരുപ്പ് കൊണ്ട് അടിച്ച്‌ കൊല്ലാമെന്ന് വിചാരിച്ചാല്‍ പരിശുദ്ധമായ ശിവലിംഗത്തില്‍ അടിക്കേണ്ടിയും വരുമെന്നും ആര്‍.എസ്.എസ് നേതാവ് കാരവന്‍ മാഗസിനില്‍ എഴുതിയതായി തരൂര്‍ വിശദീകരിച്ചു.

എന്നാല്‍ തരൂരിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ ബി.ജെ.പി നേതാവ് രാജീവ് ബബ്ബര്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്‌തു. ശിവ ഭക്തരുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന രീതിയിലാണ് തരൂരിന്‍റെ പ്രസ്‌താവനയെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നും ബബ്ബര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് പരിഗണിച്ച കോടതി തരൂരിന് ജാമ്യം അനുവദിച്ചു. കേസ് ജൂലായ് 25ന് പരിഗണിക്കും.

prp

Leave a Reply

*