എറണാകുളം: പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി. പെരിയാറിന് പുറമെ മൂവാറ്റുപുഴയാറിലും വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
മൂവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടരേഖയ്ക്കും മുകളിലാണെന്നാണ് കളക്ടര്‍ അറിയിക്കുന്നത്. കോതമംഗംലം തങ്കളം ബൈപാസും മണികണ്ഠന്‍ചാലും വെള്ളത്തിലായി. ഏലൂര്‍ പ്രദേശത്ത് വീടുകളില്‍ വെള്ളംകയറി. അപകട സാധ്യത മേഖലയില്‍ നിന്നും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണ്.
ജില്ലയിലെ മിക്ക താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മലവെള്ളപ്പാച്ചിലില്‍പ്പെട്ട് ഇന്നലെ കാണാതായ ഉരുളന്‍ തണ്ണി സ്വദേശി പൗലോസിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയെ തുട൪ന്ന് ജില്ലയില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഴക്കെടുതി നേരിടാനായി ജില്ലയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സ്വീകരിച്ച ക്രമീകരണങ്ങള്‍ കളക്ടര്‍ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു.
വിവിധ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ അടിയന്തര സാഹചര്യം നേരിടാ൯ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടര്‍ നിര്‍ദേശം നല്‍കി. അപകടകരമായ സാഹചര്യത്തില്‍ താമസിക്കുന്ന എല്ലാവരെയും മാറ്റിപ്പാ൪പ്പിക്കും. ജില്ലയില്‍ വിവിധ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂ൪ത്തിയായി. ട്രോളിങ് നിരോധനം നീക്കിയെങ്കിലും ശക്തമായ കാറ്റും മഴയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മത്സ്യ ബന്ധന തൊഴിലാളികള്‍ കടലില്‍ പോകുന്നത് നിരോധിച്ചു. കടലില്‍ പോയിരിക്കുന്ന മത്സ്യ ബന്ധന തൊഴിലാളികളോട് എത്രയും വേഗം മടങ്ങി വരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
ജില്ലയിലെ ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ് സംബന്ധിച്ച് നിലവില്‍ ആശങ്കപ്പെടേണ്ടതില്ല. ഭൂതത്താ൯കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി എന്‍. ഡി. ആര്‍. എഫ് സംഘം തിങ്കളാഴ്ച രാത്രിയോടെ ജില്ലയിലെത്തും. കണയന്നൂര്‍ താലൂക്ക് ഓഫീസര്‍ക്കാണ് ക്രമീകരണ ചുമതല. തൃക്കാക്കര യൂത്ത് ഹോസ്റ്റലിലാകും ഇവ൪ ക്യാംപ് ചെയ്യുക.
കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡുകളില്‍ ഉണ്ടാവുന്ന വെള്ളക്കെട്ടുകള്‍ ഓടകള്‍ വഴി കൃത്യമായി കനാലുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് നിര്‍ദേശിച്ചു. നഗരത്തിലെ ഗതാഗത നിയന്ത്രണം ഉറപ്പാക്കാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ നല്‍കണം. അപകടകരമായ സാഹചര്യങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളെയും മാറ്റി താമസിപ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളില്‍ പഞ്ചായത്ത്,വില്ലേജ് തല ഉദ്യോഗസ്ഥരും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികളോടും സജ്ജമായിരിക്കണമെന്നും നിര്‍ദേശിച്ചു.
കോതമംഗലം -ഇടുക്കി റോഡില്‍ നീണ്ടപാറ പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യത ഉള്ള പ്രദേശങ്ങള്‍ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. അപകട സാധ്യത കണക്കിലെടുത്തു ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തി വെച്ച് ഉത്തരവായി.ജില്ലയിലെ എല്ലാ പ്രധാന നദികളും കൈവഴികളും കനാലുകളും ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരികയാണ്. മുന്‍ വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിലെ നിലവിലെ അവസ്ഥ നിരീക്ഷിച്ചു വരികയാണ്.
വെള്ളക്കെട്ട് സാധ്യത ഉള്ള പ്രദേശങ്ങളില്‍ ക്യാമ്ബുകള്‍ക്കായുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിക്കും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാരും അവധികള്‍ റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിക്കണം. ദൂരെ സ്ഥലങ്ങളില്‍ താമസിക്കുന്ന മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഓഫീസുകള്‍ക്ക് അടുത്ത് തന്നെ താമസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റോഡുകളിലെ കുഴികള്‍ അടക്കാനും മുന്നറിയിപ്പ് നല്‍കാനുമുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ജില്ലക്കുള്ളിലും ജില്ലക്ക് സമീപവുമുള്ള ഡാമുകളില്‍ നിലവില്‍ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. ഡാമുകളിലെ ജലനിരപ്പും നദികളിലെ ജലനിരപ്പും വിവിധ പ്രദേശങ്ങളില്‍ നിരീക്ഷിച്ചു വരികയാണ്. ഉള്‍പ്രദേശങ്ങളിലേക്കുള്ള ആശയവിനിമയം സംബന്ധിച്ച് പരിശോധന നടത്തുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
