2019 ഫെബ്രുവരി 14നാണ് രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണം നടന്നത്. 40 ജവാന്‍മാരുടെ ജീവന്‍ കവര്‍ന്ന പുല്‍വാമ ആക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടിയായിരുന്നു ഫെബ്രുവരി 26ന് നടന്ന ബാലാക്കോട്ട് മിന്നലാക്രമണം. ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി ഭേദിച്ച് പാക് ഭീകരക്യാമ്ബുകളെ തകര്‍ത്തെറിഞ്ഞതും ഇന്ത്യയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാകിസ്ഥാന്റെ പിടിയിലായതൊന്നും നമുക്ക് മറക്കാനാകില്ല. ഇന്ത്യ നടത്തിയ ബാലാക്കോട്ട് വ്യോമാക്രമണത്തിന് ഇന്നലെ ഒരു വര്‍ഷം തികഞ്ഞു. പഠാന്‍കോട്ട്, പുല്‍വാമ തുടങ്ങി ഇന്ത്യയിലുണ്ടായ ഒട്ടുമിക്ക ഭീകരാക്രമണങ്ങളുടെയും മാസ്‌റ്റര്‍ ബ്രെയിനും ആഗോള ഭീകരനുമായ ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍ ഇപ്പോള്‍ എവിടെയാണ് ?
കാണാനില്ലെന്നാണ് പാകിസ്ഥാന്റെ വാദം. എന്നാല്‍, ഇത് സത്യമാണോ. അല്ലെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. പാകിസ്ഥാന്‍ ആര്‍മിയുടെയും പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെയും സഹായത്തോടെ സുരക്ഷിത സ്ഥാനത്ത് സുഖമായി കഴിയുകയാണത്രെ മസൂദ്. മസൂദും കുടുംബവും സുരക്ഷിത താവളത്തില്‍ തന്നെയുണ്ടെന്നും ഇവരെ കാണാതായെന്ന പാകിസ്ഥാന്റെ വാദം ശുദ്ധ നുണയാണെന്നുമാണ് റിപ്പോര്‍ട്ട്. ബഹാവല്‍പൂരിലുള്ള വീട്ടില്‍ മസൂദ് സുരക്ഷിതനാണ്. മാര്‍ക്കസ് ഉസ്‌മാന്‍ ഓ അലി എന്നറിയപ്പെടുന്ന ജെയ്ഷെ മുഹമ്മദിന്റെ പുതിയ ആസ്ഥാനമാണ് ഇവിടം. ബഹവല്‍പൂര്‍ – കറാച്ചി റോഡിലുള്ള ഈ ഒളിസങ്കേതത്തില്‍ കനത്ത സുരക്ഷയോടെയാണ് മസൂദ് കഴിയുന്നത്. ഏകദേശം ഏഴ് മാസമായി മസൂദ് ഇവിടൊണ്. ബഹവല്‍പൂരിനെ കൂടാതെ ഖൈബര്‍ പഖ്തുന്‍ഖ്‌വയിലും മസൂദ് ഇടയ്‌ക്കിടയ്ക്ക് താമസം മാറുന്നുമുണ്ട്. പാക് ധനകാര്യമന്ത്രി ഹമ്മദ് അസ്ഹര്‍ പറഞ്ഞത് മസൂദിനെ പാകിസ്ഥാനില്‍ നിന്നും കാണാതായി എന്നാണ്. അതേസമയം, കാണാതായിരിക്കുന്നതിനാല്‍ മസൂദിനെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിക്കാനാവില്ലെന്നും ഹമ്മദ് അസ്ഹര്‍ പറഞ്ഞിരുന്നു.
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്‌റ്റിന്റെ തലപ്പത്തുള്ള മസൂദിന്റെ ഇപ്പോഴത്തെ ഒളിത്താവളം ബോംബ് പ്രൂഫാണെന്നാണ് വിവരം. ജെയ്ഷെ മുഹമ്മദ് 2016ല്‍ പഠാന്‍കോട്ട് എയര്‍ബേസില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ലഭിച്ച ഒരു മൊബൈല്‍ നമ്ബറിന് ബഹവല്‍പൂരിലെ ഭീകരക്യാമ്ബുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാന് കൈമാറിയ ഫയലില്‍ ഇക്കാര്യം പറയുന്നുണ്ട്. മസൂദിന്റേതായി മൂന്ന് താവളങ്ങളാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തിയിട്ടുള്ളത്. ബഹവല്‍പൂരിലെ കൗസര്‍ കോളനി, ഖൈബര്‍ പഖ്തുന്‍ഖ്‌വയിലെ ബിലാല്‍ ഹബ്ഷി മദ്രസ, ലക്കീ മര്‍വാത്തിലെ മസ്ജിത് ഇ ലഖ്‌മന്‍ എന്നിവയാണ് അത്.
നട്ടെല്ല് സംബന്ധമായ ഗുരുതര രോഗം മസൂദിനുണ്ടെന്നും മസൂദിന്റെ സഹോദരന്‍ അബ്‌ദുള്‍ റൗഫ് അസ്ഗര്‍ അല്‍വിയാണ് ഇപ്പോള്‍ ജെയ്ഷെയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. പുല്‍വാമ, പഠാന്‍കോട്ട് ആക്രമണങ്ങളില്‍ അല്‍വിയും സൂത്രധാരനാണ്.റാവല്‍പിണ്ടിയിലെ ഒരു മിലിട്ടറി ഹോസ്‌പിറ്റലില്‍ രോഗം മൂര്‍ച്ചിച്ച മസൂദിനെ പ്രവേശിപ്പിച്ചെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ സമയമെല്ലാം മസൂദ് ബഹവല്‍പൂരില്‍ തന്നെയുണ്ടായിരുന്നു. കഴിഞ്ഞ നവംബര്‍ മാസവും ജെയ്ഷെ കമാന്‍ഡര്‍മാരെ മസൂദ് അഭിസംബോധന ചെയ്‌തിരുന്നുവെന്നാണ് വിവരം.
ഭീകരരെ സംരക്ഷിക്കുന്ന പാകിസ്ഥാന് ആഗോളതലത്തില്‍ അടുത്തിടെ കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഭീകരര്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നതിന്റെ പേരില്‍ പാകിസ്ഥാന്‍ ‘ ഗ്രേ ലിസ്‌റ്റില്‍ ‘ തന്നെ തുടരട്ടെയെന്നാണ് പാരസില്‍ നടന്ന യു.എന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് ( എഫ്.എ.ടി.എഫ് ) സമ്മേളനം തീരുമാനിച്ചത്. ഭീകരതയ്ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ കനത്ത പ്രത്യഘ്യാതം നേരിടേണ്ടി വരുമെന്നും എഫ്.എ.ടി.എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും കേട്ടില്ലെങ്കില്‍ പാകിസ്ഥാന്‍ കരിമ്ബട്ടികയിലേക്ക് പിന്തള്ളപ്പെടും. അതോടെ പാകിസ്ഥാന് ലോകബാങ്കില്‍ നിന്നുള്‍പ്പെടെയുള്ള രാജ്യാന്തര സാമ്ബത്തിക സഹായങ്ങള്‍ എല്ലാം തന്നെ നിലയ്ക്കും.
അലോപ്പതി മരുന്നുകള്‍ ഉപേക്ഷിച്ച് യുനാനി ചികിത്സ പരീക്ഷിക്കാനാണത്രേ മസൂദ് അസര്‍ ജെയ്ഷെ കമാന്‍ഡര്‍മാരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പാകിസ്ഥാനിലെ അലോപ്പതി ഡോക്‌ടര്‍മാരുടെ അരികില്‍ ചികിത്സ തേടി പോകുന്നത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ ചെവിയിലെത്തുമെന്നതിനാലാണത്രെ ഈ നീക്കം. വൃക്ക സംബന്ധമായ രോഗങ്ങളും മസൂദിനെ അലട്ടുന്നുണ്ട്. അലോപ്പതി മരുന്നുകളുടെ പേരില്‍ വിഷമാണ് ഉള്ളില്‍ പോകുന്നതെന്നും എന്ത് രോഗത്തിനും പരമ്ബരാഗതമായ യുനാനി ചികിത്സാവിധി സ്വീകരിക്കണമെന്നും മസൂദ് അനുയായികള്‍ക്ക് സന്ദേശമയിച്ചതായാണ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്ത് വരുന്ന വിവരം. ഇന്ത്യന്‍ ഏജന്‍സികളിലേക്ക് വിവരം ചോരും എന്ന് കരുതി വൃക്കരോഗത്തിന് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിട്ടും പാകിസ്ഥാന്‍ മിലിട്ടറി ഡോക്ടര്‍മാരില്‍ നിന്നുള്ള തുടര്‍ ചികിത്സയ്‌ക്ക് മസൂദ് വിസമ്മതിച്ചതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

