പാലാരിവട്ടം മേല്‍പാലം; പൊടിക്കൈ വേണ്ട, മാറ്റിപ്പണിയണമെന്ന് ഇ ശ്രീധരന്‍

കൊച്ചി: പാലാരിവട്ടം മേല്‍പാലത്തിന് പരിഹാരം നിര്‍ദ്ദേശിച്ച് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. മേല്‍പാലത്തിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്ന് അദ്ദേഹം പറഞ്ഞു. പൊടിക്കൈ അല്ല വേണ്ടത്. മാറ്റിപ്പണിയുന്നതു മാത്രമാണ് ഉചിത മാര്‍ഗമെന്നും ശ്രീധരന്‍ പറയുന്നു.

ഗര്‍ഡറുകളെല്ലാം മാറ്റണം, പുതിയവ ഉപയോഗിക്കണം. ഇളക്കം തട്ടിയ ഗര്‍ഡറുകള്‍ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ല. പാലങ്ങള്‍ക്ക് 100 വര്‍ഷത്തിനു മീതെ ആയുസ്സ് വേണ്ടതാണ്. പൊടിക്കൈകള്‍ കൊണ്ടു പാലം നിലനിര്‍ത്തുന്നതു ശരിയല്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

പാലത്തിന്‍റെ ഡിസൈന്‍ തന്നെ തെറ്റാണ്. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഇവിടെ വേണ്ടവിധം ഉണ്ടായോയെന്നു സംശയമുണ്ട്. ഗര്‍ഡറുകള്‍ കൂട്ടിയിണക്കാന്‍ ആവശ്യത്തിനു ഡയഫ്രം ഉപയോഗിക്കാത്തതാണു വാഹനം പോകുമ്പോള്‍ പാലം ഇളകുന്നതിനുള്ള മുഖ്യ കാരണം. പാലാരിവട്ടം പാലത്തില്‍ ആവശ്യത്തിനു ‘മിഡില്‍ ഡയഫ്രം’ ഉപയോഗിച്ചിട്ടില്ലെന്നാണു തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതയിലുള്ള പാലങ്ങള്‍ സംസ്ഥാനം ഏറ്റെടുത്തു ചെയ്യേണ്ടതുണ്ടോ എന്നു പരിശോധിക്കണം. ദേശീയപാത അതോറിറ്റിക്കു സംവിധാനങ്ങളുണ്ട്. കരാറുകള്‍ നല്‍കാന്‍ വേണ്ടി മാത്രം മേല്‍പാലം പോലുള്ള പദ്ധതികള്‍ തുടങ്ങുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം എന്ന വാര്‍ത്ത കണ്ടു. പാലം തകര്‍ച്ച നേരിട്ടപ്പോള്‍ ആദ്യം വിജിലന്‍സിനെ സമീപിക്കുകയല്ല, എന്‍ജിനീയറിങ് വിദഗ്ധരെ സമീപിക്കുകയായിരുന്നു വേണ്ടത്. വിജിലന്‍സിനെ കൊണ്ടുവന്നാല്‍ പാലം നന്നാകില്ല. തിരുനാവായ, പെരിന്തല്‍മണ്ണ മേല്‍പാലങ്ങള്‍ക്കു സംഭവിച്ചതും ഇതാണ്. എന്നിട്ടും ഗുരുതരമായ കൃത്യവിലോപം ആവര്‍ത്തിക്കപ്പെടുന്നത് അംഗീകരിക്കാന്‍ വയ്യെന്നും അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*