പള്ളിയില്‍ നിന്നും പണം‍ മോഷ്ടിച്ച പുരോഹിതന് 7 വര്‍ഷം തടവ്; സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് 517000 ഡോളര്‍, ക്രമക്കേട് കണ്ടെത്തിയത് ഓഡിറ്റിംഗില്‍

സോമര്‍സെറ്റ് (ന്യുജേഴ്‌സി) : സോമര്‍സെറ്റ് കാത്തലിക് ദേവാലയത്തിലെ ദീര്‍ഘകാല പുരോഹിതനായിരുന്ന റവ. ഡഗ്ലസ് ജെ. ഹെഫ്‌നര്‍ പാരിഷ് ഫണ്ടില്‍ നിന്നും സ്വകാര്യ അക്കൗണ്ടിലേക്ക് പണം മാറ്റിയ കേസില്‍ 7 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചതായി ചര്‍ച്ച്‌ അധികൃതര്‍ അറിയിച്ചു.

സോമര്‍സെറ്റ് സെന്റ് മാത്തിയാസ് ചര്‍ച്ചിലെ പുരോഹിതന്‍ പള്ളി ഫണ്ടില്‍ നിന്നും പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് 517000 ഡോളര്‍ മാറ്റിയതായി കോടതിയില്‍ സമ്മതിച്ചു. 2018 ല്‍ മെറ്റുച്ചന്‍ ഡയോസീസ് നടത്തിയ ഓഡിററിംഗിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് ഡയോസീസ് അധികൃതരും അറിയിച്ചു.

27 വര്‍ഷമായി ഈ പള്ളിയില്‍ പുരോഹിതനായിരുന്ന റവ. ഡഗ്ലസ് ക്രമേണ ഫണ്ടിലേക്ക് പണം തിരിച്ചിടാം എന്ന് കരുതിയാണ് സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയതെന്നും എന്നാല്‍ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം സമ്മതിച്ചു.

68 വയസ്സുള്ള പുരോഹിതന്‍ മെയ് മാസം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. സോമര്‍സെറ്റ് കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജ് പീറ്റര്‍ ടോമ്ബറാണ് 7 വര്‍ഷത്തെ ശിക്ഷ വിധിച്ചത്. ആഗസ്റ്റ് 19 ന് ശിക്ഷാ കാലാവധി ആരംഭിക്കും . ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അനുവദിക്കാന്‍ ആവില്ലെന്നും ആവര്‍ത്തിക്കാതിരിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും ഡയോസിസ് ഓഫ് മെറ്റുച്ചന്‍ തേര്‍ഡ് ചാന്‍സിലര്‍ ആന്റണി പീകേരണന്‍സ് അറിയിച്ചു.

prp

Leave a Reply

*