തിരുവനന്തപുരം: ബാലഭാസ്കറും കുടുംബവും തൃശൂരില്‍ മുറിയെടുത്തിട്ടും രാത്രി തങ്ങാതെ തിരിച്ചുവന്നത് മുതൽ ദുരൂഹതകൾ ഏറെയായിരുന്നു. രാത്രിയുള്ള മടക്കം ആരുടെയെങ്കിലും പ്രേരണയില്‍ പെട്ടെന്ന് തീരുമാനിച്ചതാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ രാത്രി യാത്ര പെട്ടെന്ന് തീരുമാനിച്ചതല്ലെന്ന് സ്ഥിരീകരിച്ചു.
ഹോട്ടലിൽ മുറി ബുക്ക് ചെയ്തപ്പോള്‍ തന്നെ രാത്രി താമസിക്കില്ലെന്ന് ബാലഭാസ്കര്‍ പറഞ്ഞിരുന്നതായി ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു. മാത്രമല്ല തൃശൂരില്‍ നടത്തിയ പൂജ ബുക്ക് ചെയ്തത് ബാലഭാസ്കര്‍ തന്നെയാണെന്നും കണ്ടെത്തി.
തൃശൂരിലേക്ക് പോകുമ്പോള്‍ തന്നെ താമസിക്കാനുള്ള ഹോട്ടല്‍ ബാലഭാസ്കര്‍ ബുക്ക് ചെയ്തിരുന്നു. പകല്‍ മാത്രമേ റൂമിലുണ്ടാവുവെന്നും രാത്രി തിരികെ പോകുമെന്നും ബുക്ക് ചെയ്തപ്പോള്‍ തന്നെ പറഞ്ഞതായി ഹോട്ടലിലുള്ളവര്‍ മൊഴി നല്‍കി. അതോടൊപ്പം പാലക്കാട് പൂന്തോട്ടം കുടുംബത്തിന് വേണ്ടി നടത്തിയ പൂജയിലാണ് ഇവര്‍ പങ്കെടുത്തതെന്നും സംശയമുണ്ടായിരുന്നു.
എന്നാല്‍ കുട്ടിയുടെ പേരില്‍ ബാലഭാസ്കര്‍ ബുക്ക് ചെയ്തതായിരുന്നു പൂജ. മൂന്ന് ദിവസത്തെ പൂജയാണങ്കിലും അവസാനദിവസം മാത്രമാണ് ബാലഭാസ്കറും കുടുംബവും പങ്കെടുത്തത്. പൂന്തോട്ടം ആയുര്‍വേദാശ്രമത്തിലെ ഡോക്ടറും ഭാര്യയും കൂടെയുണ്ടായിരുന്നു.