റിമാന്‍ഡില്‍ കഴിയുന്ന മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് വൈദ്യ പരിശോധന നടത്താന്‍ കോടതിയുടെ ഉത്തരവ്; മെഡിക്കല്‍ റിപ്പോര്‍ട്ട് 24ന് സമര്‍പിക്കണമെന്നും നിര്‍ദേശം

കൊച്ചി: ( 20.11.2020) പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് വൈദ്യ പരിശോധന നടത്താന്‍ കോടതിയുടെ ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇതുസംബന്ധിച്ച്‌ ഉത്തരവിട്ടത്. ഇബ്രാഹിംകുഞ്ഞ് ചികിത്സയില്‍ കഴിയുന്ന ലേക്ക് ഷോര്‍ ആശുപത്രിയില്‍ പരിശോധന നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.

ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വിജിലന്‍സിനെ അറിയിച്ചത്. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ കഴിയില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് സംഘം കോടതിയെ സമീപിച്ചത്. ഇബ്രാഹിംകുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കി. ഇത് പരിഗണിച്ച കോടതി ഇബ്രാഹിംകുഞ്ഞിനെ വൈദ്യ പരിശോധന നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇതിനായി പ്രത്യേകം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച്‌ മാനസിക-ആരോഗ്യ നിലയില്‍ പരിശോധന വേണം. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം പരിശോധന നടത്തണം. ഇതിന്റെ റിപ്പോര്‍ട്ട് നവംബര്‍ 24ന് സമര്‍പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നിലവില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ചൊവ്വാഴ്ച പരിഗണിക്കും. അതിന് മുമ്ബായി റിപ്പോര്‍ട്ട് നല്‍കാനാണ് ഡിഎംഒയ്ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

prp

Leave a Reply

*