ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഹരിയാനയിലെ അംബാലയിലെത്തിയത്. ഇതോടെ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് ഇരട്ടിയായി. ഫ്രാന്‍സില്‍ നിന്ന് ആദ്യ ബാച്ച് എത്തിയപ്പോഴേ പാകിസ്ഥാനില്‍ ആശങ്കയേറിയിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
ഇനി ഇന്ത്യയോട് കളിച്ചാല്‍ പ്രത്യാഘാതം വളരെ കൂടുതലാണെന്ന തിരിച്ചറിവില്‍, ആണവായുധ നിര്‍മാണത്തില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് പാകിസ്ഥാനിപ്പോള്‍. കഴിഞ്ഞ ദിവസം ഇന്ത്യ ക്രമാതീതമായി ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ഐഷ ഫാറൂഖി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.ആയുധ പന്തയത്തിന് ഇടയാക്കുന്ന നടപടിയില്‍ നിന്ന് ലോകരാജ്യങ്ങള്‍ ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
റഷ്യയില്‍ നിന്ന് 1997 ലാണ് സുഖോയ് യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങുന്നത്. 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ഇന്ത്യ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. ഇന്ത്യ ആവശ്യത്തിലധികം ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നുവെന്നാണ് പാകിസ്ഥാന്റെ പരാതി. ഇന്ത്യ ആണവായുധങ്ങള്‍ നവീകരിക്കുകയും ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വാണിജ്യ താത്പര്യങ്ങളാണ് ഇതിന്റെയെല്ലാം പിന്നിലെന്നും പാകിസ്ഥാന് ആരോപിച്ചു.
പാകിസ്ഥാന് മാത്രമല്ല ചൈനയ്ക്കുമുണ്ട് ഭയം. റാഫേല്‍ വിമാനം ഇന്ത്യയില്‍ എത്തിയപ്പോള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പരാമര്‍ശങ്ങള്‍ ചൈനയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന സേന ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇതോടെ ഇതുവരെ പ്രകോപിപ്പിച്ചിരുന്ന ചൈനയ്ക്ക് ഇപ്പോള്‍ സമാധാനം വേണമെന്നാണ് ആവശ്യം.
പരസ്പരം സഹകരണമില്ലാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഇന്ത്യയിലെ ചൈനിസ് അംബാസഡര്‍ സണ്‍ വെയ്ദോങ് പറഞ്ഞു. കൂടുതല്‍ ചൈനീസ് അപ്പുകള്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളും അവരെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്.

