സ്വപ്നം കാണാന്‍ പോലുമാകാത്ത പദ്ധതികള്‍ നടപ്പിലായത് കിഫ്ബിയിലൂടെ; കേരളത്തിലെ വികസനം തടയാന്‍ ഇഡി ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി;

കൊല്ലം: സംസ്ഥാനത്ത് സ്വപ്നം കാണാന്‍ പോലുമാകാത്ത പദ്ധതികള്‍ നടപ്പിലായത് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചതുകൊണ്ടാണെന്നും കേരളത്തിലെ വികസനം തടയാനുള്ള ശ്രമത്തിലാണ് നിലവില്‍ ഇഡിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇഡിയുടെ ഉദ്ദേശം വ്യക്തമാണ്. കേരളത്തില്‍ ഇന്ന് വികസനം നടക്കുന്നത് കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ്. കേരളത്തിന്റെ വികസനം തടയാന്‍ കിഫ്ബിയെ തകര്‍ക്കണം. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കിഫ്ബി കൊണ്ടുവന്നപ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്നു പോലും പ്രതിപക്ഷം അന്ന് പരിഹസിച്ചിരുന്നു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തുമെന്ന് പറഞ്ഞപ്പോള്‍ അതിനെ യുഡിഎഫ് എതിര്‍ത്തു. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ 62,000 കോടി രൂപയാണ് സര്‍ക്കാര്‍ കണ്ടത്തിയത്. ആ കിഫ്ബിയെ തകര്‍ക്കാനാണ് ഇപ്പോള്‍ പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും ഏതെല്ലാം തരത്തില്‍ എതിര്‍ത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിക്കാരല്ലാത്ത ബഹുജനങ്ങളടക്കം സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇവരാണ് പാര്‍ട്ടിയുടെ ശക്തിയെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.

ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെടേണ്ടിവന്ന ഒരു പാര്‍ട്ടിയാണ് സിപിഎം. കോണ്‍ഗ്രസ് സിപിഐഎമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരെ ശാരീരികമായി ഉപദ്രവിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. ആ കോണ്‍ഗ്രസാണ് ഇന്ന് രാജ്യവ്യാപകമായി തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ത്രിപുരയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ബിജെപിയായി മാറി. സംഘപരിവാറിന്റെ നിലപാടുകള്‍ നടപ്പാക്കുന്ന കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുണ്ട്. അവരുടെ പേര് പറയാത്തത് തന്റെ മാന്യത കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

prp

Leave a Reply

*