ഫൈനല്‍ പോലൊരു ക്വാര്‍ട്ടര്‍

ഇന്നത്തെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും നേര്‍ക്കുനേര്‍

ദോഹ: സത്യത്തില്‍ ഇത്തവണ ഫൈനലില്‍ ഏറ്റുമുട്ടാന്‍ ശേഷിയുണ്ടായിരുന്ന രണ്ട് ടീമുകളാണ് ഇന്നത്തെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരിടുന്നത്.

ഒരുപിടി സൂപ്പര്‍ താരങ്ങളെ പരിക്കില്‍ നഷ്ടമായെങ്കിലും കിലിയന്‍ എംബാപ്പെയുടെ ഗോളടി മികവില്‍ ലോകകിരീടം നിലനിറുത്താമെന്ന് വിശ്വസിക്കുന്ന ഫ്രഞ്ച് പടയും കിരീടം തറവാട്ടിലേക്ക് കൊണ്ടുപോകാനുറച്ച്‌ ഖത്തറില്‍ എത്തിയിരിക്കുന്ന ന്യൂജെന്‍ ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം ഇന്ത്യന്‍ സമയം രാത്രി 12.30 മുതലാണ്

ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളില്‍ ഓസ്ട്രേലിയയ്ക്കും ഡെന്‍മാര്‍ക്കിനുമെതിരെ വിജയം നേടി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സിന് അവസാന മത്സരത്തില്‍ ടുണീഷ്യയോടേറ്റ ഏകപക്ഷീയമായ ഒരുഗോളിന്റെ തോല്‍വി നാണക്കേടായി. എന്നാല്‍ പ്രീക്വാര്‍ട്ടറില്‍ ലെവന്‍ഡോവ്സ്കിയുടെ പോളണ്ടിനെ 3-1ന് തകര്‍ത്ത് രാജകീയമായി ക്വാ‌ര്‍ട്ടറിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു.

മറുവശത്ത് ഇംഗ്ലണ്ട് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഇറാനെ 6-2ന് തകര്‍ത്ത് ഗംഭരമായി തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ യു.എസ്.എയോട് ഗോള്‍ രഹിത സമനിലയില്‍ കുരുങ്ങിയത് ക്ഷീണമായി. ആ സമനിലയില്‍ നിന്ന് പാഠം പഠിച്ച ഇംഗ്ലണ്ട് അവസാന മത്സരത്തില്‍ വെയ്ല്‍സിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തരിപ്പണമാക്കി അവസാന പതിനാറില്‍ എത്തി. പ്രീക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെ പാടേ നിഷ്പ്രഭരാക്കി മറുപടയില്ലാത്ത മൂന്ന് ഗോളിന്റെ വിജയത്തോടെ ആധികാരികമായി ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു.

ഫയറിന് ഫ്രാന്‍സ്

1.കഴിഞ്ഞ തവണ ഫ്രാന്‍സിനെ ലോകചാമ്ബ്യന്‍മാരാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച എംബാപ്പെ തന്നെയാണ് ഇത്തവണയും അവരുടെ കുന്തുമുന. ലോകകപ്പില്‍ ഇതുവരെ ഗോളുകള്‍ നേടി ടോപ് സ്കോറര്‍ സ്ഥാനത്തുള്ള എംബാപ്പെയുടെ വേഗതയ്ക്കൊപ്പം എത്തുകയെന്നത് എതിര്‍ പ്രതിരോധ നിരയ്ക്ക് വലിയ വെല്ലുവിളിയാണ്.

2. ഒളിവര്‍ ജിറൂദ്, അന്റോയിന്‍ ഗ്രീസ്മാന്‍, ഒസ്‌മാനെ ഡെംബലെ എന്നീ ലോകോത്തര മുന്നേറ്റ നിരക്കാര്‍ ഏത് പ്രതിസന്ധിയില്‍ നിന്നും ടീമിനെ കരകയറ്രാന്‍ കെല്‍പ്പുള്ളവരാണ്.

3.മിഡ്ഫീല്‍ഡില്‍ ഓഹെലിയാന്‍ ഷുവാമെനിയടെ പ്രകടനം ഈ ലോകകപ്പില്‍ ഫ്രഞ്ച് കുതിപ്പില്‍ നിര്‍ണായകമായി. എന്‍ ഗോളോ കാന്റെയുടെ അഭാവം നികത്തുന്ന പ്രകടനമാണ് ഈ ഇരുപതുകാരന്‍ പുറത്തെടുത്തത്.

4. പ്രതിരോധം ഫ്രാന്‍സിന് തലവേദനയാണ്. കിംപെംബെയേപ്പോലുള്ള കരുത്തരെ പരിക്ക് മൂലം നഷ്ടപ്പെട്ട ഫ്രാന്‍സ് പ്രതിരോധം ലോകകപ്പില്‍ ഇതുവരെ വലിയ രീതിയില്‍ പരീക്ഷിക്കപ്പെട്ടിട്ടില്ല. ഇംഗ്ലണ്ടിന്റെ കരുത്തുറ്റ മുന്നേറ്റനിര ഫ്രഞ്ച് പ്രതിരോധത്തിന് വെല്ലവിളി ആയേക്കും.

5. സൈഡ് ബഞ്ചിന് കരുത്ത് പോരായെന്നത് ടുണീഷ്യയ്ക്ക് എതിരെ വെളിപ്പെട്ടതാണ്. എംബാപ്പയുള്‍പ്പെടെയുള്ള വരെ ഇംഗ്ലണ്ട് പൂട്ടിയാല്‍ എന്താകും ദിദിയര്‍ ദെഷാംപ്സിന്റെ മറുതന്ത്രം എന്നത് അറിയാന്‍ ആരാധക‌ക്ക് കൗതുകമുണ്ട്.

ഇടിവെട്ടാകാന്‍ ഇംഗ്ലണ്ട്

1.പ്രതിഭാധനരായ യുവതാരങ്ങളുടേയും പരിചയ സമ്ബന്നരുടേയും കൃത്യമായ മിശ്രണമാണ്

ഈ ലോകകപ്പില്‍ കളിക്കുന്ന ഇംഗ്ലണ്ട് ടീം.

2. ഒരു ഗോളില്‍ കടിച്ചു തൂങ്ങുന്ന സ്ഥിരം ശൈലി ഒഴിവാക്കി മികച്ച ആക്രമണങ്ങളുമായി എതിര്‍ വലയില്‍ ഗോള്‍ നിറയ്ക്കുന്ന സംഘമായിമാറി ഇംഗ്ലണ്ട്.

3. ബെല്ലിംഗ്ഹാം, റാഷ്ഫോര്‍ഡ്,സാക്ക, കെയ്ന്‍, ഫോഡന്‍ തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണന്നത് ഇംഗ്ലണ്ടിന് വലിയ പ്ലസ് പോയിന്റാണ്. മാഞ്ചസ്റ്റര്‍ ജേഴ്സിയില്‍ നിറം മങ്ങിയിരുന്ന ഹാരി മഗ്യൂര്‍ ദേശീയ ജേഴ്സിയില്‍ പുറത്തടുക്കുന്ന മാച്ച്‌ വിന്നിംഗ് പ്രകടനം ഇംഗ്ലണ്ട് പ്രതിരോധത്തെയും കരുത്തുറ്റതാക്കുന്നു.

ഇറാനെതിരെ മാത്രമേ ഇംഗ്ലണ്ട് ഗോള്‍ വഴങ്ങിയിട്ടുള്ളൂ.

4. എംബാപ്പെയുടെ വേഗതയ്ക്ക് തടയിടുകയെന്നതാണ് ഇംഗ്ലണ്ടിന്റെ വലിയ വെല്ലുവിളി. കെയ്ല്‍ വാക്കര്‍ക്കാകും എംബാപ്പെയെ തടയാനുള്ള പ്രധാന ചുമതല .

5. പ്രധാന മത്സരങ്ങളുടെ സമ്മര്‍ദ്ദം അതിജീവിക്കുകയെന്നതും ഇംഗ്ലണ്ടിന് ഇന്ന് പ്രധാനമാണ്.

9- ഗോളുകള്‍ നേടിയാണ് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ എത്തിയത്. വഴങ്ങിയത് 4 ഗോളുകള്‍

12- ഗോളുകള്‍ ഇംഗ്ലണ്ട് എതിര്‍ വലയില്‍ അടിച്ചു കയറ്റിയപ്പോള്‍ വഴങ്ങിയത് 2 എണ്ണം മാത്രം. ഇറാനെതിരെ ഒഴിച്ച്‌ ബാക്കി മൂന്ന് മത്സരങ്ങളിലും ക്ലീന്‍ ഷീറ്റ്.

9- ലോകകപ്പിലെ 9-ാം ക്വാര്‍ട്ടര്‍ ഫൈനലിനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

9-ഫ്രാന്‍സിന്റെയും ലോകകപ്പ് ചരിത്രത്തിലെ ഒമ്ബതാം ക്വാര്‍ട്ടര്‍ ഫൈനലാണിത്.

ഇംഗ്ലണ്ട് – ഫ്രാന്‍സ്

രാത്രി 12.30 മുതല്‍

അല്‍ ബൈത്ത് സ്റ്റേഡിയം

നേര്‍ക്കു നേര്‍

ഇതുവരെ മുഖാമുഖം വന്ന മത്സരങ്ങളില്‍ 17 എണ്ണത്തില്‍ ഇംഗ്ലണ്ട് ഫ്രാന്‍സിനെ തോല്‍പ്പിച്ചു. ഫ്രാന്‍സിന് ജയിക്കാനായത് 9 എണ്ണത്തില്‍. അഞ്ച് മത്സരങ്ങള്‍ സമനിലയായി.

3 -ലോകപ്പില്‍ മൂന്നാം തവണയാണ് ഇരുടീമും ഏറ്രുമുട്ടുന്നത്. രണ്ട് തവണയും ഇംഗ്ലണ്ടിനായിരുന്നു ജയം.

ഫ്രാന്‍സ്

കോച്ച്‌ : ദെഷംപ്സ്

ക്യാപ്ടന്‍: ഹ്യൂഗോ ലോറിസ്

മികച്ച പ്രകടനം : 1998ലും 2018ലും ചാമ്ബ്യന്‍മാരായി.

ഇംഗ്ലണ്ട്

കോച്ച്‌: സൗത്ത്ഗേറ്റ്

ക്യാപ്ടന്‍: ഹാരി കേന്‍

മികച്ച പ്രകടം:

1966ല്‍ ചാമ്ബ്യന്‍മാരായി

ക്വാര്‍ട്ടറിലേക്കുള്ള വഴി

ഫ്രാന്‍സ്

ഗ്രൂപ്പ് ഡി ചാമ്ബ്യന്‍മാര്‍

Vs ഓസ്ട്രേലിയ 4-1

Vs ഡെന്‍മാര്‍ക്ക് 2-1

Vs ടുണീഷ്യ 0-1

പ്രീക്വാര്‍ട്ടര്‍

Vs പോളണ്ട് 3-0

ഇംഗ്ലണ്ട്

ഗ്രൂപ്പ് ബിചാമ്ബ്യന്‍മാര്‍

Vs ഇറാന്‍ 6-2

Vs യു.എസ്.എ 0-0

Vs വെയ്ല്‍സ് 3-0

സാധ്യതാ ഇലവന്‍

ഇംഗ്ലണ്ട്: പിക്ഫോര്‍ഡ്, വാല്‍ക്കര്‍,സ്റ്രോണ്‍സ്, മഗ്യൂര്‍,ഷോ, ഹെന്‍ഡേഴ്സണ്‍, റൈസ്, ബെല്ലിംഗ്ഹാം, ഫോഡന്‍,കേന്‍, സാക്ക

ഫ്രാന്‍സ്: ലോറിസ്,കൗണ്ടേ, വരാനെ,ഉപമെക്കാനൊ, ഹെര്‍ണാണ്ടസ്, ച്യുവാമെനി,റാബിയോട്ട്, ഗ്രീസ്മാന്‍,ഡെംബലെ,ജിറൂഡ്,എംബാപ്പെ.

prp

Leave a Reply

*