സിയോള്‍: കോവിഡ് മഹാമാരിക്കെതിരെ പൂര്‍ണ വിജയം നേടിയെന്ന കിം ജോങ് ഉന്നിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തര കൊറിയയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്.
മാസ്‌ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം 17 ദിവസത്തോളം സ്‌റ്റേറ്റ് മീഡിയയില്‍ പ്രത്യക്ഷപ്പെടാതിരുന്ന കിം ബുധനാഴ്‌ച നടന്ന ഭരണകക്ഷി യോഗത്തില്‍ പങ്കെടുത്ത് കൊണ്ടാണ് ‘വലിയ ക്വാറന്‍റൈന്‍ യുദ്ധത്തില്‍’ വിജയിച്ചുവെന്ന് പ്രഖ്യാപിച്ചത്.
ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. രാജ്യത്തെ പൊതുജനാരോഗ്യ പ്രതിസന്ധി പൂര്‍ണമായും ഇല്ലാതാക്കുകയും മുഴുവന്‍ പ്രദേശങ്ങളും ചുരുങ്ങിയ കാലയളവില്‍ മാരകമായ വൈറസില്‍ നിന്ന് മുക്തമാക്കുകയും ചെയ്തതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, മുന്‍നിര പ്രദേശങ്ങളിലും അതിര്‍ത്തി നഗരങ്ങളിലും ഈ ഇളവുകള്‍ ബാധകമല്ല.
2022 മേയിലാണ് ഉത്തര കൊറിയയില്‍ ആദ്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളിലായിരുന്നു രാജ്യം. മെയ് മാസത്തില്‍ ആദ്യത്തെ കേസുകള്‍ പ്രഖ്യാപിച്ച് വെറും മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മഹാമാരിക്കെതിരെ പൂര്‍ണ വിജയം നേടിയെന്ന അവകാശവാദവുമായി ഏകാധിപതി കിം ജോംങ് ഉന്‍ രംഗത്തെത്തിയത്. മാസ്‌ക് നിര്‍ബന്ധമല്ലെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള ആളുകള്‍ മാസ്‌ക് ധരിക്കണമെന്ന് കെസിഎന്‍എ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ദക്ഷിണ കൊറിയയില്‍ നിന്നെത്തിയ ‘ലഘുലേഖകള്‍’ ആണ് രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്നാണ് കിമ്മിന്‍റെ സഹോദരി കിം യോങ് ജോങ്ങിന്‍റെ ആരോപണം. ഉത്തര കൊറിയ രാജ്യത്തെ പനി കേസുകളെ ഇതുവരെ കോവിഡ് ആണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. പുറത്ത് നിന്നുള്ള വാക്‌സിനുകളും രാജ്യം നിരസിച്ചിരുന്നു. മെയ് മാസത്തില്‍ മാത്രം ഉത്തര കൊറിയയില്‍ 20 ലക്ഷത്തോളം കോവിഡ് ബാധിതരാണ് ഉണ്ടായിരുന്നത്. ഒരാഴ്ചക്കിടെ 63 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാമാരി തുടങ്ങി വെറും മാസങ്ങള്‍ മാത്രം പിന്നിടുമ്ബോള്‍ കോവിഡിനെതിരെ പൂര്‍ണ വിജയം നേടിയെന്ന കിമ്മിന്‍റെ പ്രഖ്യാപനം ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്.