മൃഗാവേശത്തിന്റെ ക്രോധവും ക്രൗര്യവും മനക്കരുത്തിന്റെ മൂക്കുകയറിൽ തളയ്ക്കപ്പെടുന്ന ജെല്ലിക്കെട്ടിനു സമാനമാണ് എക്കാലത്തും ഐഎസ്എല്ലിലെ ചെന്നൈയിൻ എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടങ്ങൾ. ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ സമാനതകളില്ലാത്ത ആവേശം നുരയുന്ന തെന്നിന്ത്യൻ ഡെർബി. കളിക്കുമുമ്പ് കളിക്കളത്തിനു വെളിയിൽ ആരാധകർ തമ്മിലുള്ള വാക്പോരാട്ടമാണ് ബ്ലാസ്റ്റേഴ്സ് – ബെംഗളുരു ദക്ഷിണേന്ത്യൻ മത്സരത്തെ ഐഎസ്എല്ലിൽ ശ്രദ്ധേയമാക്കുന്നതെങ്കിൽ അയൽക്കാർ തമ്മിലുള്ള പോരിന്റെ യഥാർഥ ചൂട് എന്നും ഇവിടെയാണ്. കേരള-ചെന്നൈ നേരങ്കം. ഒരു വിജയത്തോടെ ക്രിസ്മസ് ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് രണ്ടു ടീമുകളും.
ചെന്നൈയിലെ മറീന അരീനയിൽ 20 ന് വെള്ളിയാഴ്ചയാണ് ഐഎസ്എൽ ആറാം സീസണിൽ ഇതാദ്യമായി ബ്ലാസ്റ്റേഴ്സും ചെന്നൈയിനും നേർക്കുനേർ വരുന്നത്. പോയിന്റ് പട്ടികയിൽ യഥാക്രമം എട്ടും ഒമ്പതും സ്ഥാനങ്ങളിലാണ് കേരളവും ചെന്നൈയും. അതുകൊണ്ടു തന്നെ ഹാപ്പി ക്രിസ്മസ് പറഞ്ഞ് ഇന്ന് കളിയവസാനിപ്പിക്കാനാവും രണ്ടു കൂട്ടരുടെയും ശ്രമം. ഏതെങ്കിലും വിധത്തിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ ബ്ലാസ്റ്റേഴ്സിന് ഒമ്പതാം റൗണ്ടിൽ ഇന്ന് ജയമനിവാര്യം. എട്ടു റൗണ്ടുകളെ ആവുന്നുള്ളുവെങ്കിലും വിജയത്തിന്റെ എണ്ണത്തിൽ ഒരേയൊരു കളി മാത്രമേ ചെന്നൈയ്ക്കും പേരിനെങ്കിലും പറയാനുള്ളു.
എട്ടു മാച്ചിൽ ഏഴു പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. ഏഴു മാച്ചിൽ ആറു പോയിന്റിൽ ചെന്നൈയിനും. അവസാനം കളിച്ച തുടർച്ചയായ മൂന്നു മത്സരങ്ങളിലും സമനിലപ്പൂട്ടിലാണ് ബ്ലാസ്റ്റേഴ്സ്. ഒരു വിജയവും അവസാനത്തെ രണ്ടു കളി തുടർച്ചയായ ഡ്രോയുമാണ് ചെന്നൈയിന്റെ ഒടുവിലെ മൂന്നു മത്സരഫലങ്ങൾ. ബ്ലാസ്റ്റേഴ്സിന് കാമറൂൺ സ്ട്രൈക്കർ മെസി ബോളിയും ചെന്നൈയിന് ലിത്വാനിയൻ ഫോർവേഡ് നെരിയുസ് വാൽസ്ക്കിസും നാലു ഗോളുകൾ വീതം നേടി ടോപ് സ്ക്കോറർമാരായി നിൽക്കുന്നു. അവസാനത്തെ മൂന്നു കളികളിലാണ് ഇരുവരും സ്ക്കോറിങ് നടത്തിയതെന്ന സമാന പ്രത്യേകതയുമുണ്ട്. ഇരു ടീമുകളും തങ്ങളുടെ പ്രതീക്ഷകൾ അർപ്പിക്കുന്നതും ഇവരുടെ ബൂട്ടുകളിൽത്തന്നെ.
ക്യാപ്ടൻ ബർതലോമ്യോ ഓഗ്ബെച്ചെ പരുക്കിൽ നിന്നു മുക്തനായി പ്രാക്റ്റീസ് പുനരാരംഭിച്ചതും കെ.പി. രാഹുൽ മടങ്ങിവരവിനൊരുങ്ങുന്നതും ബ്ലാസ്റ്റേഴ്സിന് ശക്തിപകരുന്നു. ഡിഫൻസിൽ സുയിവർലൂണും മാച്ച് ഫിറ്റാണ്. കഴിഞ്ഞ മാച്ച് പ്ലെയിങ് ഇലവനിൽ ഇല്ലാതെ പോയ സഹലും പ്രശാന്തും ചെന്നൈയിൽ സ്റ്റാർട്ടിങ്ങിൽ ഉണ്ടാവാനാണ് സാധ്യത. ജംഷഡ്പുരുമായി കഴിഞ്ഞ മാച്ച് അവസാന 15 മിനുട്ടിൽ 2-2 സമനിലയിൽ ആക്കിയതിനു ചുക്കാൻ പിടിച്ചത് രണ്ടാം പകുതിയിൽ പകരക്കാരായി എത്തിയ ഇവർ രണ്ടുപേരുമായിരുന്നു. ഗോൾപോസ്റ്റിൽ രഹനേഷിന് ഒരവസരം കൂടി നൽകാൻ കോച്ച് ഷട്ടോരി തയാറായേക്കും. മിഡ്ഫീൽഡർ മുസ്തഫ നിംഗിന്റെ പരുക്ക് ഭേദമാകാത്തത് ഇപ്പോഴും വലിയ തലവേദനയാണ്. മാരിയോ ആർക്കെസ് കഴിഞ്ഞ കളി മടങ്ങിവന്നെങ്കിലും ഫുൾ ഫോമിലല്ല.
ചെന്നൈയിനുമായി ഐഎസ്എല്ലിൽ ഇതേവരെ 12 തവണയാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടിയത്. നാലു മത്സരം ചെന്നൈ നേടിയപ്പോൾ മൂന്നു തവണ ബ്ലാസ്റ്റേഴ്സ് മിന്നിച്ചു. അഞ്ചു മത്സരങ്ങൾ ഇരുവരും സമനിലയിൽ പിരിഞ്ഞത്. എന്നാൽ ഐഎസ്എല്ലിന്റെ കഴിഞ്ഞ മൂന്നു സീസണുകളിലെ അവസാന അഞ്ചു മത്സരങ്ങൾ എടുത്താൽ ചെന്നൈയിനോട് തോറ്റിട്ടില്ല കേരളം. ഏറ്റവുമൊടുവിൽ കഴിഞ്ഞ സീസണിൽ ഇരുവരും തമ്മിൽ കൊമ്പുകോർത്തപ്പോൾ എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയമായിരുന്നു ബ്ലാസ്റ്റേഴ്സിന്. രണ്ടു ദിവസം മുമ്പ് 48-ാം ജന്മദിനമാഘോഷിച്ച ഹെഡ് കോച്ച് എൽകോ ഷട്ടോരിക്ക് വൈകിയൊരു ബെർത്ത് ഡേ ഗിഫ്ടായി ചെന്നൈക്കെതിരേ വീണ്ടുമൊരു ജയം നേടാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.
എന്നാൽ വാൽസ്കിസിനു പുറമെ ബ്രസീലിയൻ റാഫേൽ ക്രിവല്ലാറോ, മാൾട്ടക്കാരൻ ആന്ദ്രേ ഷെംബ്രി, റുമാനിയൻ ഡ്രാഗസ് ഫിർടുലെസ്ക്യു എന്നിലർക്കൊപ്പം രണ്ടു പടുകൂറ്റൻ സെന്റർബാക്കുമാരും ലൂസിയാൻ ഗോയാൻ-എലി സാബിയ ഒപ്പമുള്ളത് ഹോം മാച്ചിൽ ചെന്നൈയിന് മുൻതൂക്കമാണ്. എല്ലാ വിദേശതാരങ്ങളും മികച്ച ഫോമിലുമാണ്. സർവ്വോപരി ഓവൻ കോയൽ എന്ന പുതിയ ഐറിഷ് കോച്ചിന്റെ തന്ത്രങ്ങളിലാണ് ഇപ്പോൾ അവരുടെ ഗെയിം. ഐഎസ്എല്ലിലെ അരങ്ങേറ്റം ജംഷഡ്പുരിനെതിരേ എവേ മാച്ചിൽ 1-1 ന് സമനില പിടിച്ചാണ് കോയൽ മറീന അരീനയിലെ തന്റെ ആദ്യ ഹോം മാച്ചിനിറങ്ങുന്നത്. അതുകൊണ്ടു തന്നെ ക്രിസ്മസിനു മുമ്പുള്ള ഈ ജല്ലിക്കെട്ട് കടുക്കും. തിരുപ്പിറവി നേടുന്നവർ പോയിന്റ് പട്ടികയിൽ അത്യുന്നതങ്ങളിൽ മഹത്വവും കൈവരിക്കും
courtsey content - news online