ന്യൂഡല്‍ഹി: 2018ലെ സീയൂള്‍ സമാധാന സമ്മാനം നരേന്ദ്ര മോദിയ്ക്ക്. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്കും ലോക സമാധാനത്തിനും മോദി നല്‍കിവരുന്ന സംഭാവനകള്‍ ലോകശ്രദ്ധ നേടുന്നതിന് തെളിവാണ് സീയൂള്‍ സമാധാന സമ്മാനം. രാജ്യത്ത് ജനാധിപത്യത്തിനും മാനവ വികസനത്തിനും മോദി നല്‍കിയ സംഭാവനകള്‍കൂടി കണക്കിലെടുത്താണ് അവാര്‍ഡെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പടുത്തി.
രാജ്യത്തുനിന്നും അഴിമതി തുടച്ചുനീക്കാന്‍ മോദി നടത്തിയ നോട്ടുനിരോധനം പോലുള്ള കാര്യങ്ങള്‍ ലോകശ്രദ്ധ നേടിയതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഈ അവാര്‍ഡ് ലഭിക്കുന്ന 14ാമത്തെ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കൊഫീ അന്നന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ എഞ്ചല മെര്‍കെല്‍ തുടങ്ങിയവര്‍ ഈ അവാര്‍ഡ് നേടിയിട്ടുണ്ട്. 2018 ലെ അവാര്‍ഡിനായി ഏകദേശം 1300 നോമിനേഷനുകൾ ലഭിച്ചിരുന്നു. അവരില്‍നിന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. 1990 ലാണ് സീയൂള്‍ സമാധാന സമ്മാനം ആരംഭിച്ചത്.