ശബരിമലയിലെ അനധികൃത നിര്‍മാണം പൊളിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി അറിയിച്ചു. അതേസമയം, ശബരിമലയിലെ കെട്ടിടങ്ങൾ‌ക്ക് അറ്റകുറ്റപ്പണി നടത്താമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിൽ മാസ്റ്റർ പ്ലാൻ അനുസരിച്ചു നിർമ്മാണം നടത്തണം. നിയമപരമായ കെട്ടിടങ്ങൾക്ക് അറ്റകുറ്റപ്പണി നടത്താം. ഇതിന് ഏതൊക്കെ കെട്ടിടങ്ങൾ നിയമപരമാണെന്ന് ആദ്യം കണ്ടെത്തണം. സർക്കാർ, ദേവസ്വം ബോർഡ്, കളക്ടർ എന്നിവർക്കായിരിക്കും ഇതിന്‍റെ ചുമതലയെന്നും സുപ്രീംകോടതി അറിയിച്ചു.

എന്നാൽ കെട്ടിടങ്ങൾ പൊളിക്കുന്നതിന് തീർഥാടന കാലം കഴിയുന്നതുവരെ ഉത്തരവിടരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. നിർ‌മ്മാണങ്ങൾ നിയമവിരുദ്ധമാണെന്നു കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ വിശദീകരണം നൽകി.  മറുപടി നല്‍കാന്‍ നാലാഴ്‌ച്ചത്തെ സമയം വേണമെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടു.

പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാനോ അറ്റകുറ്റപ്പണിക്കോ അനുവദിക്കരുത്. നിലവില്‍ കുടിവെള്ള വിതരണം, ശൗചാലയ നിര്‍മ്മാണം എന്നിവ മാത്രമേ ശബരിമലയില്‍ അനുവദിക്കാവൂ എന്നും ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നതാധികാര സെക്രട്ടറി അമര്‍നാഥ് ഷെട്ടിയാണ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഉത്തരവിടണമെന്നാണ് ഉന്നതാധികാര സമിതി ഇന്നലെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നത്. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാനോ അറ്റകുറ്റപ്പണിക്കോ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്തിമ മാസ്റ്റര്‍പ്ലാനിന് സുപ്രീം കോടതി അംഗീകാരം നല്‍കുന്നതുവരെ കുടിവെള്ള വിതരണം, ശൗചാലയം എന്നിവയ്ക്കുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കാവൂ എന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. മാത്രമല്ല പമ്പയില്‍ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഈ ഉന്നതാധികാര സമിതി കഴിഞ്ഞ രണ്ടാഴ്ചയായി പദ്ധതി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

ശബരിമലയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നുണ്ടെന്നും അത് പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടി പ്രൊഫ. ശോഭീന്ദ്രനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. അനധികൃത നിര്‍മ്മാണം നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഏറെക്കാലം സുപ്രീം കോടതിയുടെ പരിഗണനയിലിരുന്ന ഈ ഹര്‍ജിയിലെ വസ്തുതകള്‍ പരിശോധിക്കുന്നതിന് പിന്നീട് സുപ്രീം കോടതി ഒരു ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. വിഷയത്തില്‍ കോടതിയുടെ ഭാഗത്തുനിന്ന് ഇടക്കാല ഉത്തരവുണ്ടാകണമെന്ന ആവശ്യവും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.

ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് അടുത്ത ദിവസം റിപ്പോര്‍ട്ട് പരിഗണിക്കും. റിപ്പോര്‍ട്ടിലെ ആവശ്യങ്ങള്‍ പരിഗണിച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കോടതി ആവശ്യപ്പെട്ടാല്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും വലിയ വെല്ലുവിളിയാണ് ഉണ്ടാകുക.

prp

Related posts

Leave a Reply

*