ഹരിയാന: ബോക്‌സിംഗ് മത്സരങ്ങളിലൂടെ സ്വര്‍ണ്ണവും വെള്ളിയും നേടി നാടിന്‍റെ അഭിമാനമായി മാറിയ അര്‍ജുന അവാര്‍ഡ് ജേതാവ് ദിനേശ് കുമാര്‍ ഇന്ന് ഉപജീവനത്തിനായി തെരുവില്‍ ഐസ്‌ക്രീം വില്‍ക്കുകയാണ്. 2010 ലെ അർജുന അവാർഡ് ജേതാവ് ആണ് ദിനേശ്.
ബോക്‌സിംഗ് വേദികളില്‍ 2014 വരെ മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ച ദിനേശിന് അക്കാലത്ത് സംഭവിച്ച ഒരു റോഡ് അപകടം മൂലം പിന്നീട് മത്സരങ്ങളില്‍ ഒന്നിലും പങ്കെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഉപജീവനത്തിനായി തെരുവിലിറങ്ങേണ്ടി വന്നത്.
അപകടശേഷം ചെറിയ രീതിയില്‍ മറ്റുള്ളവരുടെ സഹായം കിട്ടിയെങ്കിലും പിന്നീട് കുടുംബത്തിന്‍റെ മുഴുവന്‍ കടബാധ്യതയും ദിനേശിന് ഏറ്റെടുക്കേണ്ടി വന്നു. അതോടെ ഐസ്‌ക്രീം കച്ചവടത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു. ഇതുവരെ പങ്കെടുത്ത മത്സര ഇനങ്ങളിലെല്ലാം കൂടി 17 സ്വര്‍ണ മെഡലും 1 വെള്ളി മെഡലും 5 വെങ്കല മെഡലും ദിനേഷ് കുമാര്‍ സ്വന്തമാക്കിയിട്ടുണ്ട്.
അപകട ശേഷം കായിക ലോകത്ത് സജീവമല്ലാ എങ്കിലും ബോക്‌സിങ് മേഖലയില്‍ നിരവധി കുട്ടികള്‍ക്ക് ദിനേശ് കുമാര്‍ പരിശീലനം നല്‍കുന്നുണ്ട്. രാഷ്ട്രത്തിന് വേണ്ടി അനേകം നേട്ടങ്ങള്‍ കൈവരിച്ച ഈ കായിക താരത്തിന്‍റെ ഇപ്പോഴുള്ള ഒരു ആഗ്രഹം ഒരു സര്‍ക്കാര്‍ ജോലി ലഭിക്കുക എന്നതാണ്.