ലോകം ഒന്നടങ്കം പറയും മറഡോണയ്ക്ക് ശേഷം ഏറ്റവും മികച്ച കളിക്കാരന്‍ ലയണല്‍ മെസിയാണെന്ന്. മെസിക്കുപിന്നില്‍ അത്ര മാത്രം വിജയ ചരിത്രങ്ങളുണ്ട്. മറ്റ് കളിക്കാരുടെ പോരായ്മകളും മറ്റും മെസിയെ പലപ്പോഴും കളിക്കളത്തില്‍ തളര്‍ത്തിയിട്ടുണ്ട്.
വിജയത്തിന് അടുത്തുവരെ എത്തി തകര്‍ന്നുപോയ നിമിഷങ്ങള്‍. അപ്പോഴും മെസിയെ ആരും കുറ്റം പറയാറില്ല. ആരാധകര്‍ ഒന്നടങ്കം മെസിക്ക് ആവേശം നല്‍കി. മൂന്നു തവണ തന്‍റെ ലക്ഷ്യത്തിനു വളരെയടുത്ത് മെസി എത്തിയെങ്കിലും മൂന്നു പ്രാവശ്യവും ഫൈനലില്‍ പരാജയപ്പെടാനായിരുന്നു താരത്തിനു വിധി. അതില്‍ തന്നെ 2016ലെ കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതാണ് മെസിക്ക് ഏറ്റവും വേദനയുണ്ടാക്കുന്ന തോല്‍വിയായി മാറിയതെന്നാണ് അര്‍ജന്‍റീനയുടെ മുന്‍ ഫിറ്റ്നസ് പരിശീലകന്‍ എല്‍വിയോ പോളറോസോ വെളിപ്പെടുത്തുന്നത്.
പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ട കോപ അമേരിക്ക ഫൈനല്‍ പോരാട്ടത്തില്‍ മെസി അര്‍ജന്‍റീനക്കു വേണ്ടിയെടുത്ത ആദ്യത്തെ പെനാല്‍ട്ടി പുറത്തേക്കടിച്ച് പാഴാക്കിയിരുന്നു. മത്സരത്തില്‍ തോറ്റത് അത്യന്തം വേദനാജനകമായിരുന്നെങ്കിലും അതിലും വേദനിപ്പിച്ച കാഴ്ച അതിനു ശേഷമായിരുന്നുവെന്നാണ് പോളറോസോ പറയുന്നത്. രാത്രി രണ്ടു മണിക്ക് താന്‍ സ്റ്റോര്‍ റൂമിലെത്തിയപ്പോള്‍ മെസി അവിടെ ഒറ്റക്കിരുന്നു കരയുകയായിരുന്നു. സ്വന്തം അമ്മയെ നഷ്ടപ്പെട്ട ഒരു കൊച്ചു കുട്ടി കരയുന്നതു പോലെയാണു തനിക്കതു തോന്നിയത്. താരത്തെ സമാധാനിപ്പിക്കാന്‍ അടുത്തെങ്ങും ആരുമില്ലായിരുന്നു.
ഞാന്‍ മെസിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും കുറേ നേരം താരത്തോടൊപ്പം അവിടെ ചിലവഴിക്കുകയും ചെയ്‌തെന്നും പോളറെസോ പറയുന്നു. മെസിക്കൊപ്പം ബാഴ്സയിലും അര്‍ജന്‍റീനയിലും താന്‍ ചിലവഴിച്ചിട്ടുണ്ടെന്നും കളിക്കളത്തിലും പുറത്തും ഇത്രയും മികച്ച താരത്തെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.